ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

Published by
ജനം വെബ്‌ഡെസ്ക്

എഡിന്‍ബര്‍ഗ്: പുരുഷന്മാരുടെ ഏകദിന, ടി20 ലോകകപ്പുകളുടെ മത്സരക്രമത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. എഡിന്‍ബര്‍ഗില്‍ നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലാണ് 2027 ഏകദിന ലോകകപ്പിനും 2028 ടി20 ലോകകപ്പിനും പുതിയ ഫോര്‍മാറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്.

2027ല്‍ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ‘സൂപ്പര്‍ സീരീസ്’ എന്ന പുതിയ ഘട്ടം ഉള്‍പ്പെടുത്തും. 14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ അവസാന സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ആദ്യം സൂപ്പര്‍ സീരീസില്‍ ഏറ്റുമുട്ടും. ഇതില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീം മാത്രമേ പ്രധാന 12 ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കൂ.

തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും, രണ്ട് ഗ്രൂപ്പുകളിലെയും മികച്ച നാലാം സ്ഥാനക്കാരനും ചേര്‍ന്ന് ‘സൂപ്പര്‍ 7’ റൗണ്ടിലേക്ക് യോഗ്യത നേടും. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ഈ ഘട്ടത്തില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് മുന്നേറുക. ഓരോ മത്സരത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാനും കൂടുതല്‍ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പുതിയ ഫോര്‍മാറ്റ് ലക്ഷ്യമിടുന്നതെന്ന് ഐസിസി വ്യക്തമാക്കി.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒന്നിലധികം തവണ നടക്കാനുള്ള സാധ്യതയും വര്‍ധിക്കും. 2028ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും സുപ്രധാന മാറ്റങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ 20 ടീമുകള്‍ തന്നെ മത്സരിക്കുമെങ്കിലും രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തും. ഈ ഘട്ടം ഇനി ‘സൂപ്പര്‍ 10’ എന്ന പേരിലാകും അറിയപ്പെടുക.

സൂപ്പര്‍ 10-ലെ രണ്ട് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തും. രണ്ടാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി ‘എലിമിനേറ്റര്‍’ മത്സരത്തില്‍ ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളിലെ വിജയികളാകും ശേഷിക്കുന്ന രണ്ട് സെമിഫൈനല്‍ ബെര്‍ത്തുകള്‍ സ്വന്തമാക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങളെന്ന് ഐസിസി അറിയിച്ചു.

അതേസമയം, 2026 ടി20 ലോകകപ്പില്‍ പങ്കെടുത്തിട്ടും സ്‌കോട്ലന്‍ഡിന് യൂറോപ്യന്‍ പ്രാദേശിക യോഗ്യതാ ടൂര്‍ണമെന്റിലൂടെ വീണ്ടും ലോകകപ്പ് യോഗ്യത നേടേണ്ടിവരുമെന്നും ഐസിസി അറിയിച്ചു. അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി പുതിയ അന്താരാഷ്‌ട്ര ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള ശുപാര്‍ശയും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതിന് നവംബറിലെ യോഗത്തിലാണ് അന്തിമ അംഗീകാരം ലഭിക്കുക.

Share