ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സവരിയ ബസന്തിനെ സഹപാഠിയായ സദാറുൽ അനാം (22) കൊലപ്പെടുത്തിയെന്നാണ് നിലവിലെ ആരോപണം. എന്നാൽ ഇത് ഒരു സാധാരണ കൊലപാതകമായി മാത്രം കാണാനാകില്ലെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ ഗൗരവമുള്ള വശങ്ങൾ ഉണ്ടാകാമെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതി സവരിയയെ നിരന്തരം ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മതപരിവർത്തനം, മാനസിക പീഡനം, സൈബർ ബ്ലാക്ക്‌മെയിൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടിത ശൃംഖലയുമായി കേസിന് ബന്ധമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇത്തരം എല്ലാ ആരോപണങ്ങളും ഉൾപ്പെടുത്തി കേസിന്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് സവരിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സവരിയയുടെ ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള പ്രവേശനത്തിനും മെഡിക്കൽ പഠനത്തിനുമായി സൗകര്യമൊരുക്കിയ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെയും റിക്രൂട്ട്മെന്റ് ഏജൻസിയുടെയും പങ്കും വിശദമായി അന്വേഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വിദേശ മെഡിക്കൽ പഠനത്തിനായി വിദ്യാർഥികളെ അയയ്‌ക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയും നിയമാനുസൃതതയും പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും സി. സദാനന്ദൻ മാസ്റ്റർ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.















