സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ രാഷ്‌ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി. മനുഷ്യാവകാശ സംഘടനയായ ഫെയര്‍സ്‌ക്വയര്‍ സമര്‍പ്പിച്ച പരാതിയില്‍, 2026 ഫിഫ ലോകകപ്പിനിടെ അമേരിക്കന്‍ താരം ഫൊളറിന്‍ ബാലോഗന്റെ ഒരു മത്സര വിലക്ക് പിന്‍വലിച്ചതില്‍ ഇന്‍ഫാന്റിനോ രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം.
റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബോസ്‌നിയയ്‌ക്കെതിരെ നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ച ബാലോഗന് ഫിഫ ചട്ടപ്രകാരം അടുത്ത മത്സരം നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ഫിഫ അപ്രതീക്ഷിതമായി ഒരു വര്‍ഷത്തെ പ്രൊബേഷന്‍ വ്യവസ്ഥയോടെ ആ വിലക്ക് മരവിപ്പിച്ചതോടെ താരം കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബാലോഗന് അനുകൂലമായി ഫിഫയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പിന്നീട് വെളിപ്പെട്ടു. ട്രംപ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും, ‘അത് റെഡ് കാര്‍ഡിന് അര്‍ഹമായ ഫൗള്‍ ആയിരുന്നില്ല’ എന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞിരുന്നു.
ട്രംപില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ച കാര്യം ഇന്‍ഫാന്റിനോ സമ്മതിച്ചെങ്കിലും, തീരുമാനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫിഫയുടെ ജുഡീഷ്യല്‍ സമിതികള്‍ പൂര്‍ണ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയുടെ തീരുമാനങ്ങളില്‍ തനിക്ക് സ്വാധീനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഐഒസി അംഗം കൂടിയായ ഇന്‍ഫാന്റിനോ ഒളിമ്പിക് ചാര്‍ട്ടറിലും ഐഒസി ധാര്‍മിക ചട്ടങ്ങളിലും നിര്‍ദേശിക്കുന്ന രാഷ്‌ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്നാണ് ഫെയര്‍സ്‌ക്വയറിന്റെ വാദം. ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് പിന്തുണച്ചത്, ട്രംപിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍ പങ്കെടുത്തത്, ഫിഫയുടെ ആദ്യ ‘പീസ് പ്രൈസ്’ ട്രംപിന് സമ്മാനിച്ചത്, ലോകകപ്പ് ആരാധക പ്ലാറ്റ്‌ഫോം വഴി ട്രംപുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണ ക്യാമ്പെയ്ന്‍ പ്രോത്സാഹിപ്പിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വിഷയത്തില്‍ കഴിഞ്ഞ ഡിസംബറിലും ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്ന ഫെയര്‍സ്‌ക്വയറിന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പിന്നീട് യൂറോപ്യന്‍ പാര്‍ലമെന്റിലെ 50 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പുതിയ പരാതിയില്‍ ഇതുവരെ ഐഒസിയോ ഫിഫയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.















