‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട്, റഷ്യയുടെ അത്യാധുനിക അടുത്ത തലമുറ യുദ്ധടാങ്കായ ടി-90എംഎസ് (T-90MS) ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വമ്പന്‍ ഓഫറുമായി റഷ്യ രംഗത്ത്. റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതി ഏജന്‍സിയായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് (Rosoboronexport) ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ടി-90എം യുദ്ധടാങ്കിന്റെ കയറ്റുമതി പതിപ്പായ ടി-90എംഎസ് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള പദ്ധതി, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ പുതിയ അധ്യായമായാണ് മോസ്‌കോ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യത്തിനും വലിയ പിന്തുണ നല്‍കുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ടാങ്ക് നിര്‍മ്മാണത്തിനാവശ്യമായ അത്യാധുനിക സാങ്കേതിക കിറ്റുകള്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ അസംബിള്‍ ചെയ്യാനാണ് പദ്ധതി. തുടര്‍ന്ന് ഘട്ടംഘട്ടമായി പ്രധാന ഘടകങ്ങളും ഉപസംവിധാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന തരത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആര്‍ടി ഇന്ത്യ (RT India) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാതൃക ഇന്ത്യന്‍ കരസേനയുടെ കവചിത സേനയെ അതിവേഗം ആധുനികവത്കരിക്കാനും, പ്രത്യേകിച്ച് ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് റഷ്യന്‍ ഏജന്‍സി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ ടി-72 ‘അജേയ’, ടി-90 ‘ഭീഷ്മ’ എന്നിവയും റഷ്യന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. പുതിയ ടി-90എംഎസ് ടാങ്കിന്റെ പ്രധാന സംവിധാനങ്ങള്‍ നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ടി-72, ടി-90എസ് പ്ലാറ്റ്‌ഫോമുകളുമായി സാമ്യമുള്ളതിനാല്‍ പുതിയ ടാങ്കുകള്‍ സേനയില്‍ ഉള്‍പ്പെടുത്തുന്നതും അറ്റകുറ്റപ്പണികളും ലോജിസ്റ്റിക് സംവിധാനങ്ങളും കൂടുതല്‍ എളുപ്പമാകുമെന്നാണ് റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ വിലയിരുത്തല്‍.

റഷ്യന്‍ യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള ദീര്‍ഘകാല പരിചയം പരിശീലനച്ചെലവും സമയവും കുറയ്‌ക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ഇറക്കുമതി കുറയ്‌ക്കുകയും ആഭ്യന്തര ആയുധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് റഷ്യയുടെ ഈ സാങ്കേതികവിദ്യാ കൈമാറ്റ ഓഫര്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Share