ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന ആരോപണത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിനായി എത്തിയത്. ഇവർക്കായി അടിമാലിയിലെ ജെന്ന ഹോട്ടലിൽ ഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണത്തിന്റെ അളവും വൃത്തിയും സംബന്ധിച്ച് വിനോദസഞ്ചാരികൾ പരാതി ഉന്നയിച്ചതിന് പിന്നാലെ ടൂർ പാക്കേജർക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിന് പുറത്തു തർക്കമുണ്ടായി.

ഹോട്ടലിന് മുന്നിൽ ബഹളം ഉണ്ടാക്കരുതെന്ന് മാനേജർ ആവശ്യപ്പെട്ടതോടെയാണ് സംഘത്തിലെ മൂന്ന് പേർ കല്ല് ഉപയോഗിച്ച് മാനേജറെ ആക്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ നിഷാദിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ മൂന്ന് പ്രതികളെയും അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Share