മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സൗത്ത് മുട്ടിലിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റുകയും കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് എതിരായ നടപടികളുമായി മുന്നോട്ടുപോകാനുള്ള ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു.

എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ജി. ഗിരീഷ് തള്ളിയത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പും 34-ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങൾ സംബന്ധിച്ച് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ പ്രാഥമിക തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസിലെ തുടർനടപടികൾക്ക് നിയമതടസ്സമില്ലെന്ന് വ്യക്തമായി.

Share