ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

Published by
ജനം വെബ്‌ഡെസ്ക്

ലോസാന്‍: ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ ഇടക്കാല പ്രസിഡന്റായി മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ചുമതലയേറ്റു. നിലവിലെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍ക്കോവിച്ചിനെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം താല്‍ക്കാലികമായി അധികാരങ്ങള്‍ ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് ആനന്ദ് ചുമതലയേറ്റത്. ഫിഡെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടനയുടെ ഇടക്കാല പ്രസിഡന്റാകുന്നത്.

ഫിഡെ ചാര്‍ട്ടര്‍ പ്രകാരമാണ് ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന വിശ്വനാഥന്‍ ആനന്ദ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. ഡ്വോര്‍ക്കോവിച്ചിന്റെ നേതൃത്വത്തെ അഭിനന്ദിച്ച ആനന്ദ്, ഫിഡെയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഉപരോധ തീരുമാനം നിയമവിരുദ്ധവും അന്യായവുമാണെന്നും അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഡ്വോര്‍ക്കോവിച്ച് അറിയിച്ചു.

എന്നാല്‍ ഉപരോധം ഫിഡെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് താന്‍ സ്വമേധയാ അധികാരങ്ങള്‍ താല്‍ക്കാലികമായി ഒഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്വോര്‍ക്കോവിച്ചിനെതിരായ ഉപരോധം നിലനില്‍ക്കുന്ന കാലയളവില്‍ ആനന്ദ് ഇടക്കാല പ്രസിഡന്റായി തുടരും. സെപ്റ്റംബറില്‍ ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ച ഫിഡെ ജനറല്‍ അസംബ്ലിയിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് നടക്കുക.

2018-ല്‍ ജോര്‍ജിയയിലെ ബാറ്റുമിയിലും 2022-ല്‍ ചെന്നൈയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാണ് ഡ്വോര്‍ക്കോവിച്ച് ഫിഡെ പ്രസിഡന്റായത്. രണ്ടാം തവണ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ആനന്ദ്, ഫിഡെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

Share