കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നൽകിയ നിർദേശത്തെ തുടർന്നാണ് ധന്യ മോഹൻ ഇന്ന് എത്തിയത്.
മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് കേസ്. അഞ്ച് വർഷത്തിനിടെ ഏകദേശം 20 കോടി രൂപയോളം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
തട്ടിയെടുത്ത പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്കായി പണം ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായാണ് വിവരം. അതേസമയം, സാമ്പത്തിക ഇടപാടുകളിൽ കുഴൽപ്പണ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
നേരത്തെ പോലീസ് അന്വേഷിച്ചിരുന്ന കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ ധന്യ മോഹൻ പിന്നീട് കൊല്ലം പോലീസിൽ കീഴടങ്ങുകയായിരുന്നു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. പണമിടപാടുകളുടെ ഉറവിടവും വിനിയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നത്.