കൊച്ചി: നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സി.ജെ.പിയെയും തന്റെ രാഷ്‌ട്രീയ വിമർശകരെയും രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥി സമരങ്ങളിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം പ്രതിഷേധം ഉയർത്തുന്നുവെന്നും, മറ്റ് സംസ്ഥാനങ്ങളിലെ സമാന വിഷയങ്ങളിൽ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിലെ വിദ്യാർഥി വിഷയങ്ങളിൽ പ്രതിഷേധിച്ചവർ പഞ്ചാബിലെയും കേരളത്തിലെയും വിദ്യാർഥി പ്രശ്നങ്ങളിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് മാധവ് ചോദിച്ചു. സി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ട് “തട്ടിപ്പുകാരുടെ കൂട്ടം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരുനാൾ അവരുടെ യഥാർഥ മുഖം എല്ലാവർക്കും മുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സി.ജെ.പിയുമായി ബന്ധപ്പെട്ട അഭിജീത് ദീപ്കെയെ പേരെടുത്ത് പരാമർശിച്ച മാധവ്, പഞ്ചാബിലെ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. “ബി.ജെ.പിക്കെതിരെ മാത്രം സംസാരിക്കുമ്പോഴാണോ വിദ്യാഭ്യാസവും വിദ്യാർഥി പ്രശ്നങ്ങളും പ്രധാനമാകുന്നത്?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
കേരളത്തിൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തെക്കുറിച്ച് പഠിച്ചശേഷം പ്രതികരിക്കുമെന്ന് അവതാരക രഞ്ജിനി ഹരിദാസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും മാധവ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.
സ്വന്തം രാഷ്‌ട്രീയ നിലപാടുകളുടെ പേരിൽ തന്നെ “അന്ധനായ സംഘി” എന്ന് വിളിച്ച് വിമർശിച്ച കമ്മ്യൂണിസ്റ്റുകാരെയും നിഷ്പക്ഷരെന്ന് അവകാശപ്പെടുന്നവരെയും ലക്ഷ്യമിട്ടും മാധവ് പ്രതികരിച്ചു. “എന്റെ നിലപാട് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നിട്ടും എന്നെ അന്ധനായ സംഘിയെന്ന് വിളിച്ചവർ ഇപ്പോൾ എവിടെയാണ്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം, മാധവ് സുരേഷിന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിനെതിരെ ബന്ധപ്പെട്ട വ്യക്തികളുടെയോ സംഘടനകളുടെയോ ഔദ്യോഗിക മറുപടി ഇതുവരെ പുറത്തുവന്നിട്ടില്ല.















