കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കോടതിയുടെ അനുമതിയോടെയാണ് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം.കെ. റാമിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നേരത്തെ കർണാടകയിലെ കുടകിൽ നിന്ന് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങൾ പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം അറിയിച്ചില്ലെന്ന കാരണത്താൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും അറസ്റ്റ് നടപടികളിൽ കർശന മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.















