യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട റിജോയെയാണ് ഇന്ന് രാവിലെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ 29-ാം തീയതി രാത്രി റിജോയിയെ ഒരു സംഘം കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയെന്ന വിവരം ഒരു ഡെലിവറി ബോയ് മരട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിജോയ് ഉൾപ്പെടെയുള്ള നാല് പേരെ ഇന്ന് രാവിലെ ഡാൻസാഫ് സംഘം എംഡിഎംഎയുമായി പിടികൂടിയത്. ഇവരിൽ നിന്ന് 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം, റിജോയിയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. റിജോയിയെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് മരട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിൽ ലഹരിക്കടത്ത്, സാമ്പത്തിക ഇടപാടുകൾ, മറ്റ് ക്രിമിനൽ ബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന്റെ യഥാർഥ ചിത്രം വ്യക്തമാകൂ.

Share