തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി രംഗത്ത്. വഴിയോരങ്ങളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി.

പുതിയ നിർദേശപ്രകാരം, തെരുവുകളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് വിലക്കിയതായി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കും. വിലക്ക് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകുന്നതിനായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും ആരംഭിക്കും. പരാതി ലഭിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കാനാണ് നിർദേശം.

തദ്ദേശവകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നടപടികൾ തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ പോലീസിന്റെ സഹായം തേടാനും അധികൃതർക്ക് അനുമതിയുണ്ട്.

അതേസമയം, നായകളുടെ എണ്ണത്തിന് അനുപാതികമായി ഓരോ വാർഡിലും നിശ്ചിത കേന്ദ്രങ്ങളിൽ ഭക്ഷണം നൽകുന്നതിന് വിലക്കില്ല. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായിരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജനങ്ങൾ കൂടുതലായി ഒത്തുകൂടുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ തെരുവുനായകളെ അടിയന്തരമായി പിടികൂടാൻ സർക്കാർ നിർദേശം നൽകി. പിടികൂടുന്ന നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ (ABC), വിരമരുന്ന് നൽകൽ, പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ പൂർത്തിയാക്കിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടും.

പേവിഷബാധ സ്ഥിരീകരിച്ചവയെയോ അക്രമണ സ്വഭാവമുള്ളവയെയോ ഷെൽട്ടറുകളിൽ പാർപ്പിക്കാനും കൂടുതൽ എ.ബി.സി. (Animal Birth Control) കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദത്തെടുക്കുന്ന നായകൾക്ക് തിരിച്ചറിയുന്നതിനായി പ്രത്യേക ടാഗുകളും നൽകും.

സംസ്ഥാന-ദേശീയപാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന നായകളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യുന്നതിനായി ദേശീയപാത അതോറിറ്റികൾ, സംസ്ഥാന ഏജൻസികൾ, പൊലീസ്, വെറ്ററിനറി വകുപ്പ് എന്നിവരുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

കൂടാതെ, സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായികസമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് നിർബന്ധമാക്കി. സ്ഥാപനത്തിന്റെ കവാടത്തിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപന ഓഫീസിലും നോഡൽ ഓഫീസറുടെ പേര് പ്രസിദ്ധീകരിക്കണം.

സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റേഷൻ മാസ്റ്റർമാർ ഉൾപ്പെടെയുള്ള സ്ഥാപന മേധാവികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. നിർദേശങ്ങളോട് സഹകരിക്കാത്തവർക്ക് ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Share