കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) നിർദേശിച്ചു.

വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും നിർദേശമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്‌ക്കടുപ്പിക്കുന്നതും അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ തിരമാല ശക്തമായ സമയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണം.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും, വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ തീരശോഷണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Share