13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യന്‍ കായികരംഗത്തിന് ചരിത്രമുദ്ര പതിപ്പിച്ച ദിനമായി. ബോക്‌സിങ് ടീമിന്റെ റെക്കോര്‍ഡ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഒരേയൊരു ദിവസം 16 മെഡലുകളാണ് സ്വന്തമാക്കിയത്. ഇതില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 39 ആയി ഉയര്‍ന്നു. 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം എന്ന നിലയില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ബോക്‌സിങ് താരങ്ങളാണ്. വനിതാ വിഭാഗത്തില്‍ പ്രീതി പവാര്‍ (54 കിലോ), ജയ്സ്മിന്‍ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഘംഗാസ് (60 കിലോ), അരുന്ധതി ചൗധരി (70 കിലോ) എന്നിവര്‍ സ്വര്‍ണം നേടിയപ്പോള്‍, പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച് (60 കിലോ), അങ്കുഷ് പങ്കല്‍ (80 കിലോ) എന്നിവരും സ്വര്‍ണമെഡല്‍ നേടി. പാരാ അത്ലറ്റിക്സില്‍ എഫ്57 ഷോട്പുട്ടില്‍ സോമന്‍ റാണ ഇന്ത്യയുടെ എട്ടാം സ്വര്‍ണം സമ്മാനിച്ചു.

ബോക്‌സിങ്ങില്‍ ജാദുമണി സിങ്, ലവ്ലിന ബോര്‍ഗോഹെയ്ന്‍, നരേന്ദര്‍ ബര്‍വാള്‍ എന്നിവര്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കി. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, പാരാ ഷോട്പുട്ടില്‍ ശുഭം ജുയല്‍ എന്നിവരും വെള്ളി നേടി. അത്‌ലറ്റിക്സില്‍ ഗുല്‍വീര്‍ സിങ് പുരുഷന്മാരുടെ 5000 മീറ്ററില്‍ വെങ്കലം നേടി മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. ഗെയിംസില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 10,000 മീറ്ററില്‍ വെള്ളി നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ സെല്‍വ പ്രഭു തിരുമാരന്‍, ജൂഡോയില്‍ ഉന്നതി ശര്‍മ എന്നിവരും വെങ്കലം നേടി.

ഗെയിംസിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ ബോക്‌സിങ്, അത്ലറ്റിക്സ്, ജൂഡോ, പാരാ അത്ലറ്റിക്സ് എന്നിവയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗ്ലാസ്‌ഗോയില്‍ ശ്രദ്ധേയമായത്. മെഡല്‍ പട്ടികയില്‍ മുന്‍നിര രാജ്യങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവയ്‌ക്കുന്നത്.

Share