1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് തൃശൂർ സ്വദേശിനി ആൻ സണ്ണിക്ക്; യൂറോപ്പിൽ ബയോസിറാമിക് ഗവേഷണത്തിന് അംഗീകാരം

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് ലഭിക്കുക.

ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന്റെ ആദ്യഘട്ടം നടക്കും. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നിവിടങ്ങളിലായി ഗവേഷണം തുടരും.

മനുഷ്യശരീരത്തിലെ എല്ലുകളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്. യൂറോപ്യൻ യൂണിയന്റെ ‘റിനോവേറ്റ്’ (RENOVATE) പദ്ധതിയിലെ മുഖ്യ ഗവേഷക എന്ന നിലയിലാണ് ആൻ ഇറ്റലിയിലേക്ക് പോകുന്നത്.

വി.ഐ.ടി വെല്ലൂരിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ നടത്തിയ ബയോസിറാമിക് ഗവേഷണത്തിന്റെ തുടർച്ചയായാണ് പുതിയ ഗവേഷണം. ആഗോളതലത്തിൽ ഈ വിഷയത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ഗവേഷകരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് ഒരേയൊരു ഗവേഷകയായി ആൻ സണ്ണിയെ തെരഞ്ഞെടുത്തത്.

ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ ആൻ, തുടർന്ന് ഡൽഹി സർവകലാശാലയിലെ വെങ്കിടേശ്വര കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദ പഠനത്തിനിടെ Coordination Chemistry Reviews എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന് 20.3 എന്ന ഉയർന്ന ഇംപാക്ട് ഫാക്ടർ ലഭിച്ചിരുന്നു.

വി.ഐ.ടി വെല്ലൂരിൽ നിന്ന് കെമിസ്ട്രിയിൽ ആറാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ആൻ, നിരവധി അന്താരാഷ്‌ട്ര സ്കോളർഷിപ്പുകളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും, എം.എസ്.സി ഗവേഷണവിഷയമായ ബയോസിറാമിക്കിൽ തന്നെ ഗവേഷണം തുടരണമെന്ന ഉറച്ച തീരുമാനമാണ് മേരി ക്യൂറി ഫെല്ലോഷിപ്പ് നേടാൻ വഴിയൊരുക്കിയത്.

ഷാർജയിൽ എൻജിനീയറായി ജോലി ചെയ്യുന്ന തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും, അഡ്വക്കേറ്റ് ലിൻഡാ സണ്ണിയുടെയും മകളാണ് ആൻ സണ്ണി. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കൊമേഴ്‌സ് കോളേജിൽ എം.ബി.എ വിദ്യാർഥിയായ അബിൻ സണ്ണി, ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ ഓസ്റ്റിൻ സണ്ണി, ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്.

Share