വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കി വീണ്ടും റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിവിധ പ്ലാനുകൾക്ക് 12 മുതൽ 15 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ പ്രധാന നിരക്കുവർധനയ്‌ക്ക് പിന്നാലെയാണ് വീണ്ടും വില കൂട്ടാനുള്ള നീക്കം. 5ജി സേവന വ്യാപനത്തിനുള്ള നിക്ഷേപം, ശൃംഖല വികസനം, ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരക്ക് വർധനവിന് കാരണമായി പറയുന്നത്.

നിരക്കുവർധന നിലവിൽ വന്നാൽ ജനപ്രിയ പ്ലാനുകളുടെ വിലയിലും കാര്യമായ മാറ്റമുണ്ടാകും. ഉദാഹരണത്തിന്, 28 ദിവസത്തെ കാലാവധിയുള്ള 349 രൂപയുടെ പ്ലാൻ ഏകദേശം 389 രൂപയായി ഉയരാൻ സാധ്യതയുണ്ട്. അതുപോലെ 84 ദിവസത്തെയും വാർഷിക പ്ലാനുകളുടെയും വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ നിരക്കുവർധന സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ചെലവ് വീണ്ടും ഉയർത്തുമെന്ന ആശങ്ക ശക്തമാണ്. സേവന ഗുണനിലവാരത്തിൽ കാര്യമായ പുരോഗതിയില്ലാതെ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്.

എന്നിരുന്നാലും, 15 ശതമാനം നിരക്കുവർധന സംബന്ധിച്ച് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ ഇത് അനലിസ്റ്റുകളുടെ വിലയിരുത്തലുകളുടെയും വിപണി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ്.

Share