രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ശുദ്ധ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇന്ധന ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്‌ക്കാനും ലക്ഷ്യമിട്ട് 23,731 കോടി രൂപയുടെ ‘ഗോവര്‍ധന്‍’പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. കാര്‍ഷികാവശിഷ്ടങ്ങള്‍, കന്നുകാലികളുടെ ചാണകം, ജൈവമാലിന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്ക് കരുത്തേകുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ ഏകദേശം 50 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികളും എല്‍.എന്‍.ജി. വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസിനെ ബദല്‍ ഇന്ധനമായി വികസിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 2026-27 മുതല്‍ 2035-36 വരെയുള്ള പത്ത് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.

നിലവിലെ കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദനം പത്തിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.ഒരു MMBTU കംപ്രസ്ഡ് ബയോഗ്യാസിന് 2,110 എന്ന നിരക്ക് നിശ്ചയിച്ചു.സിറ്റി ഗ്യാസ് വിതരണ ശൃംഖലകളില്‍ നിശ്ചിത ശതമാനം ബയോഗ്യാസ് കലര്‍ത്തുന്നത് നിര്‍ബന്ധമാക്കും. ഇതിലൂടെ ഉല്‍പ്പാദകര്‍ക്ക് സ്ഥിരമായ വിപണിയും വരുമാനവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്ലാന്റുകള്‍ക്ക് വന്‍ സാമ്പത്തിക സഹായം

പുതിയ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പ്രതിദിനം ഒരു ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള യൂണിറ്റിന് രണ്ട് കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. നിലവിലുള്ള പ്ലാന്റുകളുടെ വികസനത്തിനും ഇതേ ആനുകൂല്യം ലഭ്യമാകും. കൂടാതെ, പ്രധാന ഗ്യാസ് പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ധനസഹായം. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ പ്രത്യേക ചലഞ്ച് ഫണ്ട്. കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഇരട്ട നേട്ടം

ഗ്രാമങ്ങളെ ശുദ്ധ ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം കര്‍ഷകരെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയുടെ പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയുമെന്നും, ബയോഗ്യാസ് ഉല്‍പ്പാദനത്തിന്റെ ഉപോല്‍പ്പന്നമായ ജൈവവളത്തിന്റെ ഉല്‍പ്പാദനവും വിപണനവും വര്‍ധിച്ച് കാര്‍ഷിക മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

Share