ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റവുമായി (Vehicle Modification) ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യസഭയിൽ വി. ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
1988-ലെ മോട്ടോർ വാഹന നിയമം പ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സാങ്കേതിക വിവരങ്ങളിൽ അനുമതിയില്ലാതെ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
വാഹനത്തിൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22-C മുഖേന ബന്ധപ്പെട്ട രജിസ്ട്രേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, രൂപമാറ്റം പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ രേഖകൾ പുതുക്കുന്നതിനായി അപേക്ഷ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 112(2) പ്രകാരം പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്കോ അവർ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ അധികാരമുണ്ടെന്നും ഗഡ്കരി വിശദീകരിച്ചു.
വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേന്ദ്ര മോട്ടോർ വാഹന നിയമവും ചട്ടങ്ങളും അനുസരിച്ചായിരിക്കണമെന്നും, സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ സാധിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.














