എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  അധികാരത്തിലെത്തിയ ഉടൻ സ്വന്തം സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അവസാനിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് ഭരണകാലത്ത് നിയമിതരായ പി.എസ്.സി ചെയർമാനും അംഗങ്ങളും പ്രവർത്തിച്ച കാലയളവിലാണ് പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. എന്നിട്ടും സമഗ്ര അന്വേഷണം നടത്താനോ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാനോ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. പ്രതിപക്ഷ നേതാവായിരിക്കെ, അധികാരത്തിലെത്തിയാൽ പി.എസ്.സി ഉദ്യോഗാർഥികൾക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് അതേ സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും റാങ്ക് ഹോൾഡർമാർ സമരത്തിലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ജന്തർ മന്തറിൽ സമരം ചെയ്യുന്നവരെ പിന്തുണച്ചവർക്ക് സ്വന്തം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കാണാനോ ചർച്ചയ്‌ക്ക് വിളിക്കാനോ നിയമനത്തിന് വ്യക്തമായ സമയപരിധി പ്രഖ്യാപിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പി.എസ്.സി വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകളുടെ നിശബ്ദതയും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ മാത്രമാണ് സർക്കാർ ഒതുങ്ങുന്നതെന്നും ആവശ്യമായ ഏകോപനവും നേതൃത്വവും ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പി.എസ്.സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്ന സമരത്തെ യുവമോർച്ച അഭിമാനത്തോടെ ഏറ്റെടുക്കുകയാണെന്നും, അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുകയും നിയമന നടപടികൾ വേഗത്തിലാകുകയും ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Share