ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര കാണാന്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഗാലറിയില്‍ കാണികള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് വരുമാനം വേണ്ടെന്നുവച്ച് ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ നീക്കം. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം നേരിട്ട് കാണാന്‍ ശ്രീലങ്കയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് സൗജന്യ പ്രവേശനം അവസരമൊരുക്കും.

2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. ആരാധകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി പ്രത്യേക ഗേറ്റുകളും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകാനും കുടുംബത്തോടൊപ്പം സ്റ്റേഡിയത്തിലെത്തി ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ആസ്വദിക്കാനും ഈ സൗജന്യ പ്രവേശനം സഹായിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം, പരമ്പരയ്‌ക്ക് മുന്നോടിയായി കൊളംബോയില്‍ ശ്രീലങ്കന്‍ ഇലവനെതിരെ ഇന്ത്യയുടെ ത്രിദിന സന്നാഹ മത്സരം പുരോഗമിക്കുകയാണ്. വലതുകൈയിലെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നതോടെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കന്‍ ഇലവന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. കെ.എല്‍. രാഹുല്‍ (23*), ദേവ്ദത്ത് പടിക്കല്‍ (44*) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ തന്നെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.

Share