മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഭരണനിര്‍വഹണ വിഭാഗം കാഴ്ചക്കാരായി നില്‍ക്കുന്നത് നിയമവാഴ്ചയ്‌ക്ക് നിരക്കുന്നതല്ലെന്നും ഇത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വവും കോടതി പരാമര്‍ശിച്ചു. ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി വനഭൂമി ഏറ്റെടുത്തതിലൂടെ ലഭിക്കുന്ന വരുമാനം വിനിയോഗിക്കണമെന്ന നിര്‍ദേശവും നേരത്തെ കോടതി നല്‍കിയിരുന്നു.

മാന്യമായ വേതനം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് 1994ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നിട്ടും ഇതുവരെ കാര്യമായ നടപടി സ്വീകരിക്കാത്തതിലാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി അഡ്വക്കറ്റ് ജനറല്‍ നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കും. എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. കേസ് സെപ്റ്റംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. നേരത്തെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളുടെ രേഖകളും ഹാജരാക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി.

Share