കാസർകോട്: വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശിനി പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് മരിച്ചത്. ഇരുവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരാണ്. ഡിസംബർ 26ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്താണ് അനുശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിലാണ് അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹുൻസൂർ, എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടുമാസം മുൻപാണ് വിവാഹനിശ്ചയം നടന്നത്. ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ അമൽ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായി രാത്രി സഹോദരി വിളിച്ചപ്പോൾ അനുശ്രീ പറഞ്ഞിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും.
ബുധനാഴ്ച രാവിലെ വീട്ടുകാർ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുശ്രീ പ്രതികരിച്ചില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. ഇവർ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അമൽ എറണാകുളം എസ്.ബി.ഐ എം.ജി. റോഡ് ശാഖയിലെ ജീവനക്കാരനായിരുന്നു. പാലാരിവട്ടത്ത് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. അനുശ്രീ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. മുറിയുടെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സുഹൃത്തുക്കൾ ലോഡ്ജിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
അനുശ്രീയുടെ അച്ഛൻ കെ. ചന്ദ്രൻ, അമ്മ റീന, സഹോദരി ശ്രീലക്ഷ്മി. അമലിന്റെ അച്ഛൻ സുധാകരൻ, അമ്മ എ. അനിത, സഹോദരി നക്ഷത്ര.