സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ബാലസോർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി സ്കൂളിലെത്തിയ അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിൽ അരങ്ങേറിയത് ദാരുണ ദുരന്തം. പതാക ഉയർത്തുന്നതിനായി എത്തിച്ച ഇരുമ്പുകുഴൽ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലെ മൈതാപുരിലെ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം.

സ്കൂളിലെ കായിക അധ്യാപകനായ പ്രിയബ്രത ബെഹേരയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കായി ശനിയാഴ്ച രാവിലെ അധ്യാപകരും വിദ്യാർഥികളും സ്കൂൾ പരിസരത്ത് എത്തിയപ്പോഴായിരുന്നു അപകടം.

രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിനായി ഉപയോഗിക്കേണ്ട ഇരുമ്പ് പൈപ്പ് അധ്യാപകൻ മുകളിലേക്ക് ഉയർത്തുന്നതിനിടെയാണ് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി കമ്പിയിൽ തട്ടിയത്.

പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയതോടെ അധ്യാപകന് ശക്തമായ വൈദ്യുതാഘാതമേറ്റു. അദ്ദേഹത്തെ സഹായിക്കാനായി സമീപത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്കും വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ പ്രിയബ്രത ബെഹേരയെ ഉടൻ തന്നെ ഭദ്രക് മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Share