ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം പുതിയ നിയമനടപടിയിലേക്ക് നീങ്ങിയേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും വന്ദേമാതരത്തിന്റെ പൂർണമായ ആലാപനം തടയാൻ ശ്രമിച്ച രംഗങ്ങൾ വൈറലായിരുന്നു . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി.
വന്ദേമാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തുകയോ ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സദസ്സിന് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കുന്ന നിയമഭേദഗതി അടുത്തിടെ നിലവിൽ വന്നിരുന്നു . ഈ സാഹചര്യത്തിലാണ് എഐസിസി ആസ്ഥാനത്തെ സംഭവവും ശ്രദ്ധ നേടുന്നത്.
Prevention of Insults to National Honour (Amendment) Act, 2026 വഴി ദേശീയ ഗാനത്തിന് ലഭിച്ചിരുന്ന നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ബാധകമാക്കിയിട്ടുണ്ട്. വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അതിനായി ഒത്തുകൂടിയ സദസ്സിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. സമാന കുറ്റത്തിൽ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് ഒരു വർഷത്തെ തടവിനും വ്യവസ്ഥയുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേ മാതാരമാലപിച്ചപ്പോൾ അത് പൂരമായും ആലപിക്കുകയായിരുന്നു. ഗാനത്തിന്റെ ആദ്യ വരികൾ ആലപിച്ചതിന് പിന്നാലെ അടുത്ത ഭാഗത്തേക്ക് കടന്നപ്പോൾ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പരസ്പരം നോക്കുകയും തുടർന്ന് ആലാപനം നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ആലാപനം തുടരുമ്പോൾ സോണിയ വളരെയധികംഅസ്വസ്ഥയാകുന്നതും ചില ചേഷ്ടകളോടെ ആലാപനം നിർത്താൻ ആവശ്യപ്പെടുന്നതും പുറത്തു വന്ന രംഗങ്ങളിൽ വ്യക്തമാണ്.
എന്നാൽ സോണിയ ഗാന്ധി ഖർഗെയ്‌ക്കായി ഇരിപ്പിടം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കോൺഗ്രസ് പാർട്ടിയുടെ വാദം.
2026ലെ നിയമഭേദഗതിയിലൂടെ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിന് സമാനമായ നിയമപരിരക്ഷ നൽകുകയാണ് കേന്ദ്രം ചെയ്തത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരത്തിന്റെ പൂർണ പതിപ്പ് ആലപിച്ചില്ല. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പൂർണ ഗാനം ആലപിച്ചു.















