കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസ് ഓഫീസിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാംപുർഹട്ട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന ടിഎംസി നേതാവായിരുന്നു ആശിഷ് ബാനർജി. 2001 മുതൽ 2026 വരെ 25 വർഷം അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. മുൻ മന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ, കാർഷിക വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ അടുത്ത അനുയായികളിലൊരാളായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
എന്നാൽ 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാംപുർഹട്ടിൽ ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് ആശിഷ് ബാനർജി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹം രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ രാഷ്‌ട്രീയ ജീവിതത്തിലുടനീളം അഴിമതിയിൽ ഏർപ്പെട്ടിട്ടില്ലെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുറിപ്പിൽ ആശിഷ് ബാനർജി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
അദ്ദേഹം ചെയർപേഴ്‌സണായി പ്രവർത്തിച്ചിരുന്ന താരാപിത്ത് രാംപുർഹട്ട് ഡെവലപ്മെന്റ് അതോറിറ്റി (TRDA)യുമായി ബന്ധപ്പെട്ട ആരോപണങ്ങളും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സ്ഥാപനത്തിലെ ടെൻഡർ സംബന്ധമായ തീരുമാനങ്ങൾ, ചെക്ക് വിതരണം, പദ്ധതികൾക്ക് അനുമതി നൽകൽ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകൽ തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
തന്നെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമങ്ങൾ നടന്നതായി അദ്ദേഹം ആരോപിച്ചതായും വിവരമുണ്ട്. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന തരത്തിലുള്ള പരാമർശവും കുറിപ്പിലുണ്ടെന്നാണ് റിപ്പോർട്ട്.
പാർട്ടിക്കുള്ളിലെ തെറ്റുകൾക്കെതിരെ എല്ലായ്പ്പോഴും പ്രതിഷേധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്
15 വർഷത്തെ ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി മുൻ ടിഎംസി നേതാക്കളും നിയമസഭാംഗങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അറസ്റ്റുകളും നേരിടുന്ന സാഹചര്യമുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് ആശിഷ് ബാനർജിയുടെ മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും അതിലെ ആരോപണങ്ങളുടെ യാഥാർഥ്യവും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവിവരം പുറത്തുവന്നതോടെ പാർട്ടി ഓഫീസിന് മുന്നിൽ വൻ ജനക്കൂട്ടവും തടിച്ചുകൂടി. പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കുറിപ്പിൽ ഉന്നയിച്ച ആരോപണങ്ങളും അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വ്യക്തമാകൂ.















