ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ ബസ്തറിൽ നക്സൽ ആക്രമണങ്ങൾക്ക് ഇരയായവർ രംഗത്ത്. നക്സൽ ആക്രമണങ്ങളിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും നഷ്ടപ്പെട്ട സാധാരണക്കാരും സി.ആർ.പി.എഫ് ജവാന്മാരുമടക്കമുള്ളവരാണ് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി ചിദംബരത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.
രാജ്യത്ത് ആയുധധാരികളായ മാവോയിസ്റ്റ് ശക്തി ക്ഷയിച്ചുവരികയാണെന്നും എന്നാൽ അവരുടെ ആശയപരമായ സ്വാധീനം പുതിയ വെല്ലുവിളിയാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരം താൻ ‘ദിമാഗി നക്സൽ’ ആണെന്ന് അഭിമാനത്തോടെ പറയുന്നുവെന്ന തരത്തിൽ പ്രതികരിച്ചത്. ഇതാണ് നക്സൽ ആക്രമണത്തിന്റെ ഇരകളെ പ്രകോപിപ്പിച്ചത്. ചിദംബരത്തിന്റെ പ്രതികരണം നക്സൽ ഭീകരതയുടെ ഇരകളുടെ വേദനയെ അവഗണിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്. നക്സൽ അക്രമത്തെ വെള്ളപൂശാനുള്ള ശ്രമം ലജ്ജാകരമാണ്’ എന്നായിരുന്നു ഇരകളുടെ വിമർശനം.
ബസ്തർ മേഖലയിൽ വർഷങ്ങളായി നക്സൽ ആക്രമണങ്ങൾക്ക് സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ഇരകളായിട്ടുണ്ട്. 2013ലെ ദർഭ താഴ്‌വര ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു നക്സൽ ബാധിത മേഖലകളിലെ ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ടിട്ടുള്ളവരുടെ മുന്നിലാണ് ഇപ്പോൾ ചിദംബരത്തിന്റെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുന്നത്.
ചിദംബരത്തിന്റെ പരാമർശം രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നക്സൽ വിരുദ്ധ നിലപാടുകളെയും മുൻകാല നടപടികളെയും ചോദ്യം ചെയ്ത് ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ചിദംബരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
വെടിയുണ്ടകളിലൂടെ തകർന്ന ജീവിതങ്ങൾക്ക് മുന്നിൽ ആശയത്തിന്റെ പേരിലുള്ള നക്സൽ അനുകൂലത അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് ഡൽഹിയിലെ വാർത്താസമ്മേളനത്തിലൂടെ ബസ്തർ ഇരകൾ ഉയർത്തിയത്.














