കോഴിക്കോട്: തിരുവമ്പാടി പുന്നക്കലിൽ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അമ്പായത്തോട് സ്വദേശി രമേശനെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പുന്നക്കൽ വഴിക്കടവിൽ താഴത്ത് നോയലിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണവും ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന ക്യാമറയുമാണ് മോഷണം പോയത്. തുടർന്ന് വീട്ടുടമ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായ രമേശനെ ചോദ്യം ചെയ്തതിലൂടെ മോഷണത്തിൽ പങ്കാളികളായ മറ്റ് നാലുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.















