ആലപ്പുഴ: കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 13കാരിയായ ബന്ധുവും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസിൽ 13കാരിയടക്കം നാല് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഐഫോൺ വാങ്ങാനും ആൺസുഹൃത്തിന് ബൈക്ക് വാങ്ങാനും പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. ശിവൻകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും പെൺകുട്ടിയാണ് സുഹൃത്തുക്കൾക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീട്ടിൽ നിന്ന് ആറു പവനോളം സ്വർണം നഷ്ടപ്പെട്ടിരുന്നു.
സിനിമയിൽ നിന്ന് കൊലപാതക ആശയം
കൊലപാതകത്തിനായി പ്രതികൾ പല പദ്ധതികളും ആലോചിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ കണ്ടതിൽ നിന്നാണ് വീടിന്റെ മേൽക്കൂരയിലൂടെ അകത്തുകടന്ന് ആക്രമണം നടത്താനുള്ള ആശയം ലഭിച്ചത്.
വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് പാകിയിരുന്നതിനാൽ പദ്ധതി വിജയിച്ചില്ല. തുടർന്ന് വീടിന്റെ മറ്റൊരു ഭാഗത്തുകൂടി അകത്തുകയറിയാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
വിഷം കൊടുക്കാനും വാഹനം ഇടിപ്പിക്കാനും ആലോചന
കൊലപാതകം നടത്തുന്നതിനായി പല മാർഗങ്ങളും കൗമാര സംഘം ചർച്ച ചെയ്തിരുന്നതായാണ് വിവരം. വിഷം നൽകി കൊല്ലുക, വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുക തുടങ്ങിയ ആലോചനകളും 13കാരിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൽനിന്നുള്ള വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട ചാറ്റുകൾ പ്രതികൾ മായ്ച്ചുകളയാതിരുന്നതും അന്വേഷണത്തിൽ നിർണായകമായി. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമാണ് ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.
ശിവൻകുട്ടിയുടെ ലൊക്കേഷൻ കൈമാറി
ശിവൻകുട്ടിയുടെ വീട്ടിലേക്കുള്ള വഴി ഉൾപ്പെടെയുള്ള വിവരങ്ങൾ 13കാരി ആൺസുഹൃത്തിന് കൈമാറിയതായും ഫോൺ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട്, എപ്പോൾ വീട്ടിൽ ആളുണ്ടാകില്ല തുടങ്ങിയ വിവരങ്ങളും പ്രതികൾ പരസ്പരം കൈമാറിയിരുന്നോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മോഷണത്തിനിടെ കൊല
ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് സംഘം കൃത്യം നടത്തിത്. വീടിന്റെ പിന്നിലൂടെ അകത്തുകയറിയ പ്രതികൾ മോഷണശ്രമത്തിനിടെ ശിവൻകുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തുണികൊണ്ട് മുറുക്കിയ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുളകുപൊടി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെരുമാറ്റത്തിലെ മാറ്റം നിർണായകമായി
കൊലപാതകത്തിന് പിന്നാലെ 13കാരിയുടെ പെരുമാറ്റത്തിലും ചില അസ്വാഭാവികതകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ചുള്ള ആദ്യ ചോദ്യംചെയ്യലിൽ സ്വാഭാവികമായ മറുപടികളാണ് നൽകിയതെങ്കിലും ഫോൺ പരിശോധനയിൽ ലഭിച്ച തെളിവുകൾ നിർണായകമായി. ഫോൺ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളും വീഡിയോ കോളുകളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് കേസിന്റെ ചുരുളഴിക്കാൻ സഹായിച്ചത്.
സോഷ്യൽ മീഡിയ ബന്ധവും അന്വേഷണത്തിൽ
13കാരിയും മറ്റു കൗമാരക്കാരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിടിയിലായ മറ്റു മൂന്ന് പേരും 16, 17 വയസ്സിനടുത്തുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മോഷ്ടിച്ച സ്വർണം എവിടേക്ക് മാറ്റിയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സ്വർണം വിൽക്കാൻ സഹായിച്ച ഒരാളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നതിനാൽ തുടർ നിയമനടപടികൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും. കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.















