ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൗമാര സംഘം കൃത്യം നടത്തിയതെന്നുമാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ൽ നിന്ന് കൊലപാതകത്തിന്റെ ആശയം ലഭിച്ചതായി പ്ലസ് വൺ വിദ്യാർഥി പൊലീസിന് മൊഴി നൽകി.
ശിവൻകുട്ടിയുടെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുകളിൽ നിന്ന് വലിയ കല്ല് തലയിൽ ഇട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നതിനാൽ പദ്ധതി നടപ്പാക്കാനായില്ല. തുടർന്ന് മറ്റൊരു വഴിയിലൂടെ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
സംഭവത്തിന് മുമ്പ് തന്നെ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ പ്രതികൾ ആലോചിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനും വിഷം നൽകി കൊല്ലാനും ശ്രമം നടന്നിരുന്നു. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുന്നതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷൻ സംഘവുമായി കുട്ടികൾ ബന്ധപ്പെട്ടതായും വിവരമുണ്ട്. പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ക്വട്ടേഷൻ സംഘം ഇത് ഏറ്റെടുക്കാൻ തയ്യാറായില്ല.
വിഷം നൽകി കൊലപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പൊടുന്നനെ മരണം ഉറപ്പാക്കാൻ കഴിയുമെന്ന കരുതലിൽ മുകളിൽ നിന്ന് വലിയ പാറക്കല്ല് തലയിൽ ഇടുന്ന രീതിയിലേക്ക് പ്രതികൾ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയം
എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് ചിത്രത്തിൽ ഒരാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തുന്ന രംഗങ്ങളുണ്ട്. കരുവാറ്റയിലെ കൊലപാതകത്തിനും സമാനമായ പദ്ധതി ആവിഷ്കരിച്ചതായി പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയിൽ പറയുന്നതായാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. കൊല്ലത്തുനിന്ന് ട്രെയിനിലായിരുന്നു യാത്ര. ശിവൻകുട്ടി ഉറങ്ങിയെന്ന് മനസിലാക്കിയ ശേഷം ഏണി ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിൽ കയറി. ഓരോ ഓടും ഇളക്കി പരിശോധിച്ചെങ്കിലും മച്ച് തടസമായി. മച്ചില്ലാത്ത ഭാഗത്തുകൂടി അകത്തേക്ക് ഇറങ്ങാനും സാധിച്ചില്ല.
പദ്ധതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 13കാരിയുടെ വാട്സ്ആപ്പ് സന്ദേശം എത്തിയത്. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി അകത്ത് കടക്കാമെന്നും പെൺകുട്ടി സന്ദേശം അയച്ചതായാണ് വിവരം. തുടർന്ന് ഒരാൾ ദ്വാരത്തിലൂടെ വീടിനകത്ത് കയറി വാതിൽ തുറന്ന് മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
മായ്‌ക്കാതിരുന്ന വാട്സ്ആപ്പ് ചാറ്റുകൾ കുരുക്കായി
പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ പ്രതികൾ വാട്സ്ആപ്പ് ചാറ്റുകൾ മായ്ച്ചിരുന്നില്ല. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ 13കാരി ആണ്‍ സുഹൃത്തിന് അയച്ചതടക്കമുള്ള ഫോൺ രേഖകളും ചാറ്റുകളും കേസിൽ പ്രധാന തെളിവുകളാകും.
പ്ലസ് വൺ വിദ്യാർഥിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കൊലപാതകം നടന്ന വീട്ടിൽനിന്ന് ആറു പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായും കൈകാലുകൾ ബന്ധിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13കാരി വീഡിയോ കോളിലൂടെ കണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽനിന്ന് സ്വർണം കവർന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.
കേസിൽ 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ കൂട്ടുപ്രതികൾ പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളിയല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനിന്നിരുന്നു. എന്നാൽ പിന്നീട് അന്വേഷണമാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയടക്കമുള്ള കൗമാര സംഘത്തിലേക്ക് എത്തിയത്.
കരുവാറ്റ കൊലപാതകത്തിൽ പുറത്തുവരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും മൊഴികളും ഫോൺ രേഖകളും കേസിന്റെ ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലെ യഥാർഥ ലക്ഷ്യവും വ്യക്തമാക്കുന്നതിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.














