ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കടുത്ത പരാമർശവുമായി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത കുമാരസ്വാമി, അവരുടെ സിരകളിൽ ഇറ്റാലിയൻ രക്തമാണ് ഒഴുകുന്നതെന്ന് പരാമർശിച്ചു.
ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ വിവാദ പരാമർശം. വിവാഹത്തിന് ശേഷമാണ് സോണിയ ഗാന്ധി ഇന്ത്യയിലെത്തിയതെന്നും അതിനാൽ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഇടപെട്ട് അത് തടയാൻ ശ്രമിച്ചതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണവും അദ്ദേഹം തള്ളി.
ഇത്തരം വിശദീകരണങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും കുമാരസ്വാമി ആരോപിച്ചു.
ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ‘വന്ദേമാതരം’ എല്ലാവരും ബഹുമാനിക്കേണ്ട ഗാനമാണെന്നും കുമാരസ്വാമി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ഗാനത്തിന് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്ദേമാതരം ആലപിച്ച കോൺഗ്രസ് സമ്മേളനങ്ങളിൽ മഹാത്മാഗാന്ധി പങ്കെടുത്തിട്ടുണ്ടെന്നും രവീന്ദ്രനാഥ ടാഗോർ പോലും ഗാനം ആലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ചരിത്രപരമായ പാരമ്പര്യമുള്ള കോൺഗ്രസ് ഇപ്പോൾ വന്ദേമാതരത്തിന്റെ കാര്യത്തിൽ ഇടുങ്ങിയ മനോഭാവം സ്വീകരിക്കരുതെന്നും കുമാരസ്വാമി വിമർശിച്ചു.
സോണിയ ഗാന്ധി വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം അവരുടെ ഇറ്റാലിയൻ വംശപരമ്പരയെ പരാമർശിച്ചത്. ‘സോണിയ ഗാന്ധിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക?’ എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
സംഭവവികാസങ്ങൾ ജനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനാധിപത്യ പ്രക്രിയയിലൂടെ അവർ ഉചിതമായ മറുപടി നൽകുമെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച വന്ദേമാതരം ഗാനത്തെ കോൺഗ്രസ് അനാദരിച്ചെന്നും അദ്ദേഹം ആരോപിച്ചു.















