ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാ അംഗങ്ങൾക്കും പുതിയ സർക്കാർ കാറുകൾ നൽകുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.
പുതിയ കാറുകൾക്ക് പുറമെ ഓരോ എംഎൽഎയ്‌ക്കും ഇന്ധനം, അറ്റകുറ്റപ്പണി, ഡ്രൈവർ തുടങ്ങിയ ചെലവുകൾക്കായി പ്രതിമാസം 75,000 രൂപ വാഹന അലവൻസും ലഭിക്കും. ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ അധികമായി അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ജനപ്രതിനിധികൾക്ക് നിരന്തരം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കുന്നതിന് എംഎൽഎമാർ മണ്ഡലങ്ങളിൽ ഇടയ്‌ക്കിടെ സഞ്ചരിക്കേണ്ടതുണ്ട്. സർക്കാർ വാഹനം ലഭ്യമാക്കുന്നത് സുതാര്യവും അഴിമതിരഹിതവുമായ ഭരണത്തിന് സഹായകരമാകുമെന്നും കാറുകൾ വാങ്ങുന്നതിനുള്ള ചെലവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎൽഎമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
നിലവിലെ നിയമസഭയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിരവധി എംഎൽഎമാരുണ്ടെന്നും ഇവരിൽ പലരും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെന്ന നിലയിൽ മണ്ഡലങ്ങളിലെ ചുമതലകൾ നിർവഹിക്കാൻ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ആരോഗ്യ പരിരക്ഷാ പരിധിയും ഉയർത്തും. നിലവിലുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ 25 ലക്ഷം രൂപയായാണ് വർധിപ്പിക്കുക. ഇതോടെ എംഎൽഎമാർക്ക് വാഹന സൗകര്യത്തിനൊപ്പം ആരോഗ്യ പരിരക്ഷയിലും വലിയ വർധന ലഭിക്കും.
234 എംഎൽഎമാർക്കും ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.















