കൊച്ചി: പാലത്തായി പോക്‌സോ കേസിൽ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കെ. പത്മരാജന് ആശ്വാസം. ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചു. പത്മരാജന് ജാമ്യവും അനുവദിച്ചു.
കേസിൽ പത്മരാജൻ ഉന്നയിച്ച വാദങ്ങൾ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന നിരീക്ഷണവും നടത്തി. കേസിലെ അതിജീവിതയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും മൊഴിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
പത്മരാജൻ ഉന്നയിച്ച വാദങ്ങൾ ഈ ഘട്ടത്തിൽ പൂർണമായും തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ജാമ്യത്തിനായി കോടതി നിർദേശിച്ചിരിക്കുന്നത്. കൂടാതെ പരാതിക്കാരി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളും ജാമ്യത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
പാലത്തായി കേസിൽ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പത്മരാജൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം എസ്ഡിപിഐക്കും മതതീവ്രവാദ സംഘടനകൾക്കുമായിരിക്കുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ പുതിയ ഉത്തരവ് കേസിന്റെ തുടർ നിയമനടപടികളിൽ നിർണായകമാകും. വിചാരണക്കോടതി വിധിക്കെതിരായ പത്മരാജന്റെ നിയമപോരാട്ടത്തിന് ഇതോടെ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.