ഭുവനേശ്വർ: ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി. പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എംവി ഓഷ്യൻ-വിന്നർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
ഓഗസ്റ്റ് 20ന് രാത്രി 10.30ഓടെയാണ് കപ്പൽ പാരദീപ് തുറമുഖത്തുനിന്ന് യാത്ര തിരിച്ചത്. ഏകദേശം 1,700 ടൺ ഇരുമ്പയിരാണ് കപ്പലിലുണ്ടായിരുന്നത്. ഒഡീഷ തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോഴാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.
കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ചൈനയിൽ നിന്നുള്ള 20 പേരും മ്യാൻമറിൽ നിന്നുള്ള മൂന്ന് പേരും ബംഗ്ലാദേശിൽ നിന്നുള്ള ഒരാളുമാണ് ജീവനക്കാരിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് കടലിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ബാക്കിയുള്ളവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നാവികസേനയുടെയും നേതൃത്വത്തിൽ ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്.
കപ്പൽ മുങ്ങാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.















