‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

Published by
ജനം വെബ്‌ഡെസ്ക്

ജറുസലേം: ഇറാൻ തന്റെ രണ്ട് ആൺമക്കളിൽ ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ സംഭവത്തിന്റെ സമയമോ എങ്ങനെയാണ് വധശ്രമം നടന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇസ്രായേലിലെ ചാനൽ 14ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. ഇറാൻ തന്റെ മക്കളിലൊരാളെ ലക്ഷ്യമിട്ടെന്നും വധിക്കാൻ ശ്രമിച്ചെന്നും നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന് യായർ, അവ്നർ എന്നീ രണ്ട് ആൺമക്കളാണുള്ളത്. ഇവരിൽ ആരെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

മായാമിയിൽ കഴിയുന്ന മൂത്ത മകൻ യായറിന് ഷിൻ ബെറ്റ് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇസ്രായേലിൽ വിവാദം ഉയർന്നിരുന്നു. ഇളയ മകൻ അവ്നർ ഇസ്രായേലിലാണ് താമസിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ചുള്ള വിവരം മാസങ്ങളായി അധികൃതർക്ക് അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈയിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്‌ക്കും മക്കളായ യായറിനും അവ്നറിനും അധിക വ്യക്തിഗത സുരക്ഷ നൽകാൻ ബന്ധപ്പെട്ട മന്ത്രിതല സമിതി അംഗീകാരം നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുൻ സൈനിക മേധാവിയും ഒക്ടോബർ 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ എതിരാളിയുമായ ഗാദി ഐസൻകോട്ടിന് മുഴുവൻ സമയ സുരക്ഷ നൽകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഐസൻകോട്ടിന് 24 മണിക്കൂറും സുരക്ഷ നൽകണമെന്ന ആവശ്യത്തെ നെതന്യാഹു പിന്തുണച്ചു. സുരക്ഷ ഒരു ആഡംബരമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മക്കളിലൊരാളെ ഇറാൻ വധിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം വ്യക്തമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Share