പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

Published by
ജനം വെബ്‌ഡെസ്ക്

നാഗര്‍കോവില്‍: ‘ശ്രീറാം ജയറാം ജയ ജയറാം’ എന്ന നാമജപം ഉയർന്നുനിന്ന അന്തരീക്ഷത്തില്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷനും കര്‍മ്മയോഗിയുമായ എ. ബാലകൃഷ്ണന് അന്ത്യയാത്ര. പതിറ്റാണ്ടുകളോളം വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിന്ദുമതാചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തെ ശ്മശാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ദഹിപ്പിച്ചു.

ജീവിതം മുഴുവന്‍ സേവനത്തിനും സംഘടനാ പ്രവര്‍ത്തനത്തിനുമായി സമര്‍പ്പിച്ച കര്‍മ്മയോഗിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നിരവധി പ്രവര്‍ത്തകരാണ് വിതുമ്പിയത്. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിവിധ മേഖലകളിലെ പ്രമുഖരും കന്യാകുമാരിയിലെത്തി. വിവേകാനന്ദ കേന്ദ്രം ട്രെയിനിങ് സെന്ററിലെ ചിത്രകൂടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ ഇന്നലെ രാവിലെ മുതല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു.

സഹപ്രവര്‍ത്തകരെ സ്‌നേഹത്തോടെയും ആത്മബന്ധത്തോടെയും ചേര്‍ത്തുപിടിച്ചിരുന്ന ബാലകൃഷ്ണന്റെ ഓര്‍മകള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനാ പ്രവര്‍ത്തകര്‍ക്കും സേവാപ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമായി.

രാവിലെ 10.30ഓടെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ ഹിന്ദുമതാചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. ജ്യേഷ്ഠപുത്രന്‍ ഗണേഷാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ഓടെ ഭൗതികദേഹം വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തെ ശ്മശാനത്തില്‍ ഒരുക്കിയ ചിതയില്‍ ദഹിപ്പിച്ചു. സഹപ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥനകള്‍ക്കിടയിലായിരുന്നു കര്‍മ്മയോഗിയുടെ അവസാന യാത്ര.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, തമിഴ്‌നാട് ഉത്തര-ദക്ഷിണ പ്രാന്തപ്രചാരകന്മാരായ പ്രശോഭ് കുമാര്‍, ആറുമുഖം തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വിവേകാനന്ദ കേന്ദ്രം രാജ്യാന്തര സ്ഥാപക ചെയര്‍മാന്‍ എസ്. ഗുരുമൂര്‍ത്തി, മുന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി, വൈസ് പ്രസിഡന്റ് പദ്മശ്രീ നിവേദിത ദീദി, സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് സുന്ദര, കന്യാകുമാരി എംഎല്‍എ ദളവായ് സുന്ദരം, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ വിവേകാനന്ദ കേന്ദ്ര പ്രവര്‍ത്തകര്‍, സേവാപ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും സേവനദൗത്യത്തിനും ഒപ്പം നിന്ന സഹപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളുടെ നടുവിലായിരുന്നു എ. ബാലകൃഷ്ണന്റെ അവസാന യാത്ര.

Share