‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടണ്‍: സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസിന് സമീപമുള്ള ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തിരിച്ചടിച്ചാല്‍ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസില്‍ കടല്‍മൈനുകള്‍ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമവും ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ എട്ട് മിസൈലുകള്‍ വിക്ഷേപിച്ചതുമാണ് ആക്രമണത്തിന് കാരണമെന്നാണ് ട്രംപിന്റെ വിശദീകരണം.

;ടൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അമേരിക്കന്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. ഹോര്‍മുസിന് സമീപം നടത്തിയ ആക്രമണങ്ങള്‍ ”വലുതും ശക്തവുമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇറാന്‍ തിരിച്ചടിച്ചാല്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ആ ആക്രമണം പൂര്‍ത്തിയായാല്‍ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ വളരെ കുറച്ച് മാത്രമേ ശേഷിക്കുകയുള്ളൂവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള സാധ്യതയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ സൈന്യം രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ഹോര്‍മുസിന് സമീപമുള്ള ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം. സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസില്‍ കടല്‍മൈനുകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതായും നിലവില്‍ കടലിടുക്കില്‍ മൈനുകളൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു. അവ നീക്കം ചെയ്യുകയോ നിര്‍വീര്യമാക്കുകയോ ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ എട്ട് മിസൈലുകള്‍ വിക്ഷേപിച്ചെന്നും അവയെല്ലാം തകര്‍ത്തതായും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഇറാന്‍ ”പരാജയപ്പെട്ട രാജ്യം” ആണെന്നും രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ സൈനിക സംവിധാനങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായെന്നും നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. അമേരിക്കന്‍ നാവികസേനയുടെ സഹായത്തോടെ നിരവധി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ടെന്നും ഒരു രാത്രിയില്‍ ശരാശരി 30 കപ്പലുകള്‍ വരെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വലിയ തോതില്‍ എണ്ണ ഇതുവഴി പുറത്തേക്ക് എത്തുന്നതിനാലാണ് എണ്ണവില പ്രതീക്ഷിച്ചതുപോലെ ഉയരാത്തതെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം തുടരുന്നത് ആഗോള ഊര്‍ജവിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇറാന് ആണവായുധം സ്വന്തമാക്കാന്‍ അമേരിക്ക ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാന് ആണവായുധം ലഭിച്ചാല്‍ ഇസ്രായേലിനും പശ്ചിമേഷ്യയ്‌ക്കും വലിയ ഭീഷണിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Share