‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് പിന്നോട്ടടിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും തുല്യാവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യക്തമാക്കി.

മുസ്ലിം ലീഗ് മന്ത്രിയുടെ ‘മതം, മതം, മതം’ എന്ന രാഷ്‌ട്രീയ സമീപനവും ആശയപ്രചാരകനായ കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നുമുള്ള ആശയം പ്രചരിപ്പിക്കുന്ന സമീപനം ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്–മുസ്ലിം ലീഗ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ ഭരണഘടനയ്‌ക്കും നിയമവാഴ്ചയ്‌ക്കും പൗരന്മാരുടെ മൗലികാവകാശങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തു. ദൽഹിയിലിരുന്ന് പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ നടക്കുന്ന വിഷയങ്ങളിൽ ബോധപൂർവമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“രാഹുൽ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിന്റെ ആശയപ്രചാരകൻ സംസാരിക്കുമ്പോൾ അവർ മൗനം പാലിക്കുന്നു. ഇതാണ് കോൺഗ്രസിന്റെ കാപട്യം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങളെ ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്‌ട്രീയമായും നിയമപരമായും പോരാടും. സ്ത്രീകൾ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർക്കുള്ള അതേ അവകാശങ്ങളും അവസരങ്ങളും വിജയിക്കാനുള്ള തുല്യ അവകാശവുമുണ്ടെന്നും ഒരു രാഷ്‌ട്രീയക്കാരനും ആശയപ്രചാരകനും അത് കവർന്നെടുക്കാൻ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചു. പത്ത് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒരു യാഥാർഥ്യം സമ്മതിക്കണം; അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ തകർത്തു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുകയും യുവാക്കളുടെ ഭാവിക്ക് ദോഷം വരുത്തുകയും ചെയ്തു,” രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനവും തകർന്നുവെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങളെയും മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും പരാമർശിച്ച രാജീവ് ചന്ദ്രശേഖർ, പ്രതിസന്ധി നേരിടുമ്പോഴെല്ലാം സിപിഎമ്മും കോൺഗ്രസും ആർഎസ്എസ്–ബിജെപി ഭീഷണിയുടെ കഥ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിടുകയാണെന്നും ആരോപിച്ചു.

ആരെയും അവരുടെ സ്വത്വമോ വിശ്വാസമോ സ്വാതന്ത്ര്യമോ ഉപേക്ഷിക്കാൻ ബിജെപി ആവശ്യപ്പെടുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനവും അവസരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളുമാണ് ബിജെപിയുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കണം. സ്ത്രീകൾക്ക് പൂർണമായ ഭരണഘടനാപരമായ അവകാശങ്ങൾ ആസ്വദിക്കാനാകണം. അതാണ് കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർഥ രാഷ്‌ട്രീയ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന് മുന്നിൽ സമ്പൂർണ പരാജയവും അഴിമതി ആരോപണങ്ങളുമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള ഏത് നീക്കത്തെയും ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി ചെറുക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Share
Published by
ജനം വെബ്‌ഡെസ്ക്