പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ 2026ല്‍ മുന്നേറ്റം തുടര്‍ന്ന് സ്പാനിഷ് ടെന്നിസ് താരം കാര്‍ലോസ് അല്‍കാരസ്. ആദ്യ റൗണ്ടില്‍ സാഫിയുലിനെയും രണ്ടാം റൗണ്ടില്‍ ഫാരിയയെയും മറികടന്ന അല്‍കാരസ് മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു. പരിക്കിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് ന്യൂയോര്‍ക്കില്‍ പുറത്തെടുക്കുന്നത്. മൂന്നാം റൗണ്ടില്‍ ചൈനയുടെ വു യിബിങ്ങാണ് അല്‍കാരസിന്റെ എതിരാളി. അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറാനാണ് സ്പാനിഷ് താരത്തിന്റെ ലക്ഷ്യം.

രണ്ടാം റൗണ്ട് വിജയത്തിന് പിന്നാലെ മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ച് അല്‍കാരസ് പ്രതികരിച്ചു. ആദ്യ സെറ്റില്‍ പെട്ടെന്ന് പോയിന്റുകള്‍ നേടാനുള്ള ശ്രമമാണ് പിഴവായതെന്ന് താരം പറഞ്ഞു. ആദ്യ സെറ്റില്‍ താന്‍ വേഗത്തില്‍ പോയിന്റുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന് പകരം കൂടുതല്‍ ക്ഷമയോടെ നീണ്ട റാലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നുവെന്നും അല്‍കാരസ് വ്യക്തമാക്കി. ആദ്യ രണ്ട് മൂന്ന് ഷോട്ടുകളില്‍ ക്ഷമയോടെ കളിച്ച ശേഷം അവസരത്തിനനുസരിച്ച് ആക്രമിക്കുകയായിരുന്നു വേണ്ടതെന്നും താരം പറഞ്ഞു.

ആദ്യ സെറ്റിലെ പിഴവ് തിരിച്ചറിഞ്ഞതിന് പിന്നാലെ മത്സരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലായെന്നും പിന്നീട് കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയെന്നും അല്‍കാരസ് പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തിലെ ആരാധക പിന്തുണയെക്കുറിച്ചും അല്‍കാരസ് വാചാലനായി. രാത്രി മത്സരത്തില്‍ ഗാലറിയില്‍നിന്നുള്ള ആവേശവും ഊര്‍ജവും താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് താരം പറഞ്ഞു.

ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ മത്സരം രസകരവും ആവേശകരവുമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അല്‍കാരസ് വ്യക്തമാക്കി. അടുത്ത റൗണ്ടിലും ഇതേ ആവേശത്തോടെ തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share