ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോകുന്ന ഏഴുവയസുകാരി രാഗിണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജീവിതത്തിന് പുതിയ പ്രതീക്ഷ. കുട്ടിയുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. കാലിന് ആവശ്യമായ ചികിത്സ ലഭ്യമാക്കി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മംഗള പ്രസാദ് സിങ് അറിയിച്ചു.

രാഗിണിയുടെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഏകദേശം 400 മീറ്റർ ദൂരമുണ്ട്. എന്നാൽ നടക്കാൻ കഴിയാത്തതിനാൽ ഒരു കാലിൽ ചാടിയാണ് പലപ്പോഴും അവൾ ഈ ദൂരം താണ്ടിയിരുന്നത്. ചില ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് സ്കൂളിലെത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ രാഗിണിയുടെ സ്കൂൾ യാത്രയുടെ വീഡിയോ ശ്രദ്ധ നേടിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. വ്യാഴാഴ്ച കുട്ടിയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ഓർത്തോപീഡിക് സർജനും മുതിർന്ന ഡോക്ടറും ഉൾപ്പെട്ട സംഘം പരിശോധന നടത്തിയ ശേഷം തുടർ ചികിത്സയ്‌ക്കായി ബനാറസ് ഹിന്ദു സർവകലാശാലയിലെ (BHU) ആശുപത്രിയിലേക്ക് കൊണ്ടുപോകും.

“കുട്ടിയുടെ കാലിന് ചികിത്സ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ശസ്ത്രക്രിയയിലൂടെയോ  മറ്റേതെങ്കിലും ചികിത്സയിലൂടെയോ രാഗിണിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ ശ്രമിക്കും. മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദേശപ്രകാരം ചികിത്സയ്‌ക്കായി വരുന്ന മുഴുവൻ ചെലവും സർക്കാർ വഹിക്കും,” ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ആറുമാസം പ്രായത്തിൽ ജീവിതം മാറ്റിയ അപകടം
മണിയർ മേഖലയിലെ ദിഘേഡ ഗ്രാമത്തിലാണ് രാഗിണിയും കുടുംബവും താമസിക്കുന്നത്. ദിഘേഡയിലെ പ്രൈമറി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. രാഗിണിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ദുരന്തം സംഭവിച്ചത്. മരുന്ന് വാങ്ങാൻ അമ്മ ബബിതാ ദേവിക്കൊപ്പം പോകുന്നതിനിടെ ഉണ്ടായ റോഡപകടത്തിൽ കുഞ്ഞിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മികച്ച ചികിത്സ നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു.

വൈറൽ ദൃശ്യങ്ങൾക്ക് പിന്നാലെ കൈത്താങ്ങായി ഭരണകൂടം
രാഗിണിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആദ്യം ഭിന്നശേഷിക്കാരുടെ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥനെയും ഡോക്ടറെയും കുട്ടിയുടെ വീട്ടിലേക്ക് അയച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പിന്നാലെ അദ്ദേഹം നേരിട്ട് വീട്ടിലെത്തി കുടുംബത്തെ കണ്ടു. രാഗിണിക്ക് ട്രൈസൈക്കിളുകൾ, പുസ്തകങ്ങൾ, സ്കൂൾ ബാഗ്, കളിപ്പാട്ടങ്ങൾ, ചോക്ലേറ്റുകൾ എന്നിവയും ജില്ലാ ഭരണകൂടം നൽകി.

ഒരു കാലിൽ ചാടി സ്കൂളിലെത്തിയിരുന്ന ആ കുഞ്ഞിന്റെ വീഡിയോ ഒടുവിൽ അവളുടെ ജീവിതത്തിലേക്ക് സഹായത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. ഇനി രാഗിണിക്ക് മുന്നിലുള്ളത് ഒരു കാലിൽ ചാടിയുള്ള 400 മീറ്റർ യാത്രയല്ല. സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങളിലേക്ക് നടക്കാനുള്ള പ്രതീക്ഷയാണ്.

Share
Published by
ജനം വെബ്‌ഡെസ്ക്