ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് കൊന്നു. നെറ്റിത്തൊഴു സ്വദേശി ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‌വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
ചൊവ്വാഴ്ച സെലന്റ്‌വാലി റോഡിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികളാണ് കടുവയെ നേരിൽ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും തുടർന്ന് വനംവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ ഇത് കടുവ തന്നെയാണോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടക്കുന്നതിനിടെയാണ് രാത്രിയിൽ പ്രദേശത്ത് പശുവിനെ ആക്രമിച്ച് കൊന്നത്.
പശുവിന്റെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ കടുവയുടെ ആക്രമണത്തിന്റേതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തി. ഇതോടെയാണ് വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങളിൽ കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ തന്നെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയും ശക്തമായി. പ്രദേശവാസികൾ ഒറ്റയ്‌ക്കും രാത്രികാലങ്ങളിലും പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വിനോദസഞ്ചാരികളും കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യമായി പ്രവേശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കടുവയുടെ സഞ്ചാരപാത, കാൽപ്പാടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ എന്നിവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് നീക്കം.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇതേ പ്രദേശത്ത് കടുവയിറങ്ങി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. തുടർച്ചയായി ജനവാസമേഖലയിലേക്ക് കടുവ എത്തുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
മൂന്നാറിലെ തോട്ടമേഖലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികളും സഞ്ചാരികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.















