തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ രാഷ്‌ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി കത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം പരിശോധിക്കേണ്ടതുണ്ട്. ഇഡിയാണ് കത്തയച്ചത് എന്ന കാരണത്താൽ അത് മടക്കി അയക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. സർക്കാരിന് മുന്നിലുള്ള കാര്യങ്ങൾ നിയമപരമായി പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിഎംആർഎല്ലിൽ നിന്ന് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ സതീശൻ ന്യായീകരിച്ചു. രാഷ്‌ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാട് വ്യത്യസ്തമായ കേസാണെന്നും സതീശൻ പറഞ്ഞു.
സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ‘ന്യായീകരണമാണല്ലോ അവരുടെ പ്രധാന പരിപാടി’ എന്നായിരുന്നു സതീശന്റെ പരിഹാസം. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ശക്തമായ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പാർട്ടി വലിയ പ്രതിരോധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ ഇഡി നടപടികളിലും സതീശൻ പ്രതികരിച്ചു. ഇരുവരും ഇഡിക്ക് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വാദം. രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ഉദ്യോഗസ്ഥർ 55 മണിക്കൂർ ചോദ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്ന് തോന്നിയപ്പോൾ കോൺഗ്രസ് വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അതിൽ തെറ്റില്ലെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ സർക്കാരിന് മുന്നിലെത്തിയിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















