കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഡിആർഡിഒയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി. പുര്‍ബ മേദിനിപുര്‍ ജില്ലയിലെ ബംഗാൾ ഉൾക്കടൽ തീരത്തെ ജുന്പുട്ട് ഗ്രാമത്തിലാണ് പുതിയ പരീക്ഷണ റേഞ്ച് സ്ഥാപിക്കാൻ നിർദേശം.
ഡിആർഡിഒ മുന്നോട്ടുവച്ച നിർദേശത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജുന്പുട്ടിൽ നിർമിക്കുന്ന നിർദിഷ്ട പരീക്ഷണ റേഞ്ച്, ഒഡിഷയിലെ ചന്ദിപുരിലുള്ള കേന്ദ്രങ്ങൾക്കും ആന്ധ്രാപ്രദേശിൽ നിർദേശിച്ചിട്ടുള്ള പരീക്ഷണ കേന്ദ്രത്തിനും പിന്നാലെ ഡിആർഡിഒയുടെ മൂന്നാമത്തെ പ്രധാന കേന്ദ്രമായിരിക്കും.
നിലവിൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണ സൗകര്യമായ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR) ഒഡിഷയിലെ രണ്ട് ലോഞ്ച് കോംപ്ലക്സുകളിലായാണ് പ്രവർത്തിക്കുന്നത്. പുതിയ ജുന്പുട്ട് കേന്ദ്രം രാജ്യത്തിന്റെ ആയുധ-മിസൈൽ പരീക്ഷണ ശേഷി കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സൗകര്യമാകും.
ചന്ദിപുരിൽ നിന്ന് ബംഗാൾ ഉൾക്കടൽ തീരത്തുകൂടി ഏകദേശം 70 കിലോമീറ്റർ അകലെയാണ് ജുന്പുട്ട് സ്ഥിതി ചെയ്യുന്നത്. ഒഡിഷയിലെ പരീക്ഷണ റേഞ്ചിന്റെ ജോലിഭാരം പങ്കിടുന്നതിനും രാജ്യത്തിന്റെ പ്രതിരോധ പരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനും പുതിയ കേന്ദ്രം സഹായിക്കുമെന്നാണ് റിപ്പോർട്ട്.
പ്രതിരോധ സാങ്കേതികവിദ്യയിലും ആയുധ സംവിധാനങ്ങളിലുമുള്ള പരീക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ റേഞ്ച് ഉപയോഗിക്കാനാണ് പദ്ധതി. ജുന്പുട്ടിലെ നിർദിഷ്ട കേന്ദ്രവുമായി ബന്ധപ്പെട്ട തുടർനടപടികൾ പദ്ധതിയുടെ ഭാഗമായി മുന്നോട്ടുപോകും.















