‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ ഹവാല ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയൻ അധികാര ദുർവിനിയോഗാണ് നടത്തിയത്.  പിണറായി ചെയ്ത തെറ്റുകൾ കൃത്യമായി തന്നെ പറയാൻ സാധിക്കും. 1.58 കോടി രൂപ അധികമായി കൈപ്പറ്റിയെന്നും ഇൻവോയിസ് ഇല്ലാതെ 85 ലക്ഷം രൂപ കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയ തുകയെ കൈക്കൂലിയെന്ന് വിളിക്കാൻ  നാട്ടുകാർക്ക് അവകാശം തരണമെന്നും ഷോൺ ജോർജ് പരിഹസിച്ചു.

‘മുസ്ലിം ലീഗ് സമാന്തര സാമ്പത്തിക സംവിധാനം സൃഷ്ടിക്കുന്നു’
മുസ്ലിം ലീഗിനെതിരെയും ഷോൺ ജോർജ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിൽ സമാന്തര സാമ്പത്തിക സംവിധാനം നിലനിൽക്കുന്നുവെന്നും അതിന് നേതൃത്വം നൽകുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു.

മലബാർ മേഖലയിൽ സമാന്തര സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും ഇതിന്  മുഹമ്മദ് റിയാസ് കൂട്ടുനിൽക്കുന്നുവെന്നും ഷോൺ ജോർജ് ആരോപിച്ചു.

ഹവാല ഇടപാടുകളിൽ മുസ്ലിം ലീഗ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി  വി.ഡി. സതീശൻ അന്വേഷണത്തിന് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. ‘പിണറായി വിജയനോടുള്ള സ്നേഹം മാത്രമല്ല, മുസ്ലിം ലീഗിനോടുള്ള സ്നേഹവും ഇതിന് പിന്നിലുണ്ട്’ എന്നായിരുന്നു ഷോൺ ജോർജിന്റെ വിമർശനം.

‘100 കോടിയുടെ ഹവാലയെന്ന് പറഞ്ഞത് കെ.ടി. ജലീൽ’
കേരളത്തിൽ 100 കോടി രൂപയുടെ ഹവാല ഇടപാട് നിലനിൽക്കുന്നുവെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടുണ്ടെന്നും, ജലീലിനെ ചോദ്യം ചെയ്യണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ഇത് കൂട്ടുകച്ചവടമാണെന്നും ഹവാല ഇടപാടിന്റെ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ കൂട്ടുകച്ചവടത്തിന് വി.ഡി. സതീശനും കൂട്ടുനിൽക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

ഹവാല ഇടപാടുകൾ സംബന്ധിച്ച് സർക്കാരിന് അറിവുള്ളതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മുഴുവൻ ഹവാല ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഹവാല വിഷയത്തിൽ സർക്കാർ നടപടിയെടുക്കാതെ കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

Share