കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിർണായകമായ നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ ഹസിറാണി രഥിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്നു ചന്ദ്രനാഥ്. റജിനഗറിൽ സഖാറാവ് സർക്കാർ ബിജെപിക്കായി മത്സരിക്കും.
ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിലും റജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണൽ നടക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടക്കുന്ന ആദ്യ പ്രധാന ഉപതെരഞ്ഞെടുപ്പുകളായതിനാൽ ഇരു മണ്ഡലങ്ങളിലെയും പോരാട്ടത്തിന് രാഷ്‌ട്രീയ പ്രാധാന്യമേറെയാണ്.
നന്ദിഗ്രാമിൽ ഹസിറാണി രഥിനെ സ്ഥാനാർഥിയാക്കിയ ബിജെപി തീരുമാനം രാഷ്‌ട്രീയമായും വൈകാരികമായും ഏറെ ശ്രദ്ധേയമാണ്. സുവേന്ദു അധികാരിയുടെ മുൻ പിഎ ആയിരുന്നു ചന്ദ്രനാഥ് രഥ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.
റജിനഗർ മണ്ഡലത്തിൽ ബിജെപി സഖാറാവ് സർക്കാരിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമാണ് സഖാറാവ് സർക്കാർ. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ ചൂടുപിടിക്കുകയാണ്.
നന്ദിഗ്രാമിലും റജിനഗറിലും ബിജെപി മാത്രമല്ല, കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് വിഭാഗങ്ങൾ എന്നിവയും മത്സരരംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കവും ഈ ഉപതെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതയും രാഷ്‌ട്രീയ ചർച്ചകളിൽ സജീവമാണ്.
ഇടതുപക്ഷവും കോൺഗ്രസും ഇതിനകം ഇരു മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നന്ദിഗ്രാമിലും റജിനഗറിലും ശക്തമായ ബഹുകോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.















