ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി ഇന്ന് കേള്‍ക്കും. താൽപര്യം ഇല്ലെങ്കിലും ഏകീകൃത കൗൺസലിംഗ് വേണമെന്ന് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തിന് മുന്നിലുള്ള എക മാർഗ്ഗം. ഇതിന്റെ ഭാഗമായി അമൃത സര്‍വ്വകലാശല നടത്തിയ കൗണ്‍സലിംഗ് റദ്ദാക്കണമെന്ന് കേരളം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നീറ്റ് പരീക്ഷാ വിജ്ഞാപന പ്രകാരം ഏകീകൃത കൗൺസലിംഗാണ് വേണ്ടതെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. അപ്രതിക്ഷിതമായി വെട്ടിലായ സംസ്ഥാനം ഈ നിലപാട് അംഗീകരിയ്ക്കാൻ തുടർന്നു ബാധ്യസ്ഥരായി. വിദ്യാർത്ഥികളുടെ ഭാവിയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരവും കണക്കിലെടുത്തായിരിക്കണം പ്രവേശന നടപടികള്‍ നടത്തേണ്ടത് എന്നായിരുന്നു കേന്ദ്രസർക്കാർ വാദം. കേരളവും ഈ നിലപാടിനെ പിന്തുണച്ചു. തുടർന്ന് കേരളത്തിലെ ഏക കൽപ്പിത സര്‍വ്വകലാശാലയായ അമൃത സര്‍വ്വകലാശാല നടത്തിയ മെഡിക്കൽ കൗൺസലിംഗ് റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കൽപ്പിത സർവ്വകലാശാലകൾക്ക് സ്വന്തം നിലയിൽ മെഡിക്കൽ കൗൺസലിംഗ് നടത്താൻ അനുമതി നൽകിയ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര, കേന്ദ്ര സർക്കാരുകൾ നൽകിയ അപ്പീൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കവേ ആയിരുന്നു കേരളത്തിന്റെ ഇടപെടൽ. കൽപ്പിത സർവ്വകലാശാലകളുടെ നടപടി യു.ജി.സി. ചട്ടത്തിന്റെയും സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിന്റെയും ലംഘനമാണെന്ന് സംസ്ഥാനം വ്യക്തമാക്കി.
സ്വന്തം നിലയിൽ കൗൺസലിംഗ് നടത്താൻ മെഡിക്കൽ മാനേജ്മെന്റുകൾക്ക് അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലും മഹാരാഷ്ട്രയ്ക്കൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.