ശ്രീനഗർ: പാകിസ്ഥാൻ നടത്തുന്ന ക്രൂര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം. കോട്ട്ലിയിലെ തെരുവുകളിൽ പ്രദേശവാസികൾ പ്രതിഷേധ മാർച്ച് നടത്തി. പാക് അധീന കശ്മീരിലെ ജീവിതം അറവുമാടുകൾക്ക് തുല്യമാണെന്നും പ്രക്ഷോഭകർ പറയുന്നു.
കാലങ്ങളായി തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിൽ പൊറുതിമുട്ടിയാണ് പാക് അധീന കശ്മീരിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. കോട്ട്ലിയിലെ തെരുവുകളിൽ നൂറുലധികം വരുന്ന പ്രദേശവാസികൾ പ്രതിഷേധ മാർച്ച് നടത്തി. പാക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും, തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അറവ് മാടുകൾക്ക് തുല്യമാണ് പാക് അധീന കശ്മീരിലെ ജീവിതം. നായ്ക്കൾക്കുള്ള വിശ്വാസ്യതപോലും ഐഎസ്ഐയ്ക്ക് ഇല്ലെന്നും പ്രക്ഷോഭകർ പറഞ്ഞു.
കശ്മീർ ദേശീയവാദിയും പ്രമുഖ നേതാവുമായ ആരിഫ് ഷാഹിദിന്റെ കൊലപാതകം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാക് ഭരണകൂടം നടത്തുന്ന ക്രൂര പീഡനങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ ആരിഫ് 2013ലാണ് റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പാക് പീഡനങ്ങൾക്കെതിരെ ശബ്ദിച്ചതിന് 100ലേറെ പേരെ ഐഎസ്ഐ കൊന്നൊടുക്കിയെന്നാണ് വിവരം.