ആലപ്പുഴ: മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വാക്കുകൾ ശരിവക്കുന്നതാണ് ജയരാജന്റെ പ്രതികരണം.
മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി പറഞ്ഞു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു സന്ദർശനം. വിവാദ ദല്ലാൾ നന്ദകുമാറും സ്ഥലത്തുണ്ടായിരുന്നതായി ജയരാജൻ പറഞ്ഞു.
സി പി എം നേതൃത്വത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ജയരാജൻ നടത്തിയിരിക്കുന്നത്. ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ചകൾ നടത്തി എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇപി യും സമ്മതിച്ചതോടെ വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ വലിയ
കൊടുങ്കാറ്റിനായിരിക്കും ഇത് വഴിയൊരുക്കുക.
അതേസമയം തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന നിലപാടും ജയരാജൻ ആവർത്തിച്ചു. മാദ്ധ്യമ പ്രവർത്തകരും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ഇതിന് പിന്നിലുണ്ടെന്നും ഇപി ആരോപിക്കുന്നു.
ഗൂഢാലോചനയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ആരോപണങ്ങൾ എന്നാണ് ഇപി യുടെ വാദം. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണമെന്നും ഇ.പി പറയുന്നു.
ശോഭ സുരേന്ദ്രനുമായി തന്റെ മകനും ബന്ധമില്ലെന്ന് ഇപി പറഞ്ഞു. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡൽഹിയിലേക്ക് പോയിട്ട് രണ്ടു വർഷമായി. വിവാദ ദല്ലാൾ നന്ദകുമാറിന് ഒപ്പം തനിക്ക് പോകേണ്ട കാര്യമില്ലെന്നും ഇ.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രകാശ് ജാവ്ദേക്കറെ സന്ദർശിച്ചത് ഇപി ജയരാജൻ തന്നെ സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ജാവേദ്ക്കറെ കണ്ടതായി വെളിപ്പെടുത്തി. എന്നാൽ ഇപി ജാഗ്രത കാണിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചർച്ച നടത്തിയിട്ടുണ്ട്. ജൂൺ നാല് കഴിയുമ്പോൾ പ്രതീക്ഷിക്കാത്ത പലരും എൻഡിഎയിൽ എത്തുമെന്നും കെ.സുരേന്ദ്രൻ അവകാശപ്പെട്ടു.
ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ തന്നെയാണെന്നാണ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കിയിരുന്നു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു എന്നാണ്
ശോഭാ സുരേന്ദ്രൻ പറഞ്ഞത്.
ഇപി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ വ്യക്തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.