തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് വൈകുന്നേരം ആറ് വരെ നീളും. രാവിലെ 5.30-നാണ് പോളിംഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2,77,49,159 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. മലപ്പുറം മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ. ഇടുക്കിയിലാണ് കുറവ്. 1800 ബൂത്തുകൾ പ്രശ്ന ബാധിത ബൂത്തുകളാണ് എന്നാണ് വിലയിരുത്തൽ. സുരക്ഷ്ക്കായി 60,000-ത്തിലേറെ പൊലീസുകാരെയും 62 കേന്ദ്രസേനാംഗങ്ങളെയും സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്.
കേരളത്തിന് പുറമേ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ട് ചെയ്യാൻ ആദ്യമെത്തി. മുക്കാട്ടുകര സെൻറ് ജോർജ് സിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 115-ലാണ് കുടുംബസമേതം വോട്ട് രേഖപ്പെടുത്താൻ സുരേഷ് ഗോപി എത്തിയത്. കെ. സുരേന്ദ്രനും ആദ്യം തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി.