തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് അന്വേഷണസംഘം. ഹോസ്റ്റലിലെ കുളിമുറിക്ക് പിന്നിലെ ഓവുചാലില്‍ നിന്നാണ് കത്ത് കിട്ടിയത്. കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കിയതിന് പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയ കാര്യവും പുറത്തുവന്നത്. അതേസമയം ആത്മഹത്യാക്കുറിപ്പ് കെട്ടുകഥയാണെന്ന ആക്ഷേപവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പിനിടെയാണ് കത്ത് കിട്ടിയത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും’ നഷ്ടമായി എന്ന് കത്തില്‍ കുറിച്ചിട്ടുണ്ട്. കൂടാതെ ‘ഐ ക്വിറ്റ് ‘ എന്നെഴുതി വെട്ടിയ നിലയിലുമാണ്. ജിഷ്ണുവിന്റെ കൈപ്പടയുമായി സാമ്യമുണ്ടെന്ന് വിലയിരുത്തുന്ന കത്ത് സ്ഥിരീകരണത്തിനായി ഫൊറന്‍സിക് പരിശോധന നടത്തും. തീയതി കുറിക്കാത്ത അവധി അപേക്ഷയും കണ്ടെടുത്തിട്ടുണ്ട്.
ബിജു കെ. സ്റ്റീഫന്‍ പകരം ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന് ആണ് അന്വേഷണച്ചുമതല. അനധികൃത സ്വത്ത സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ബിജു കെ സ്റ്റീഫനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. രേഖാമൂലം ഉത്തരവിറങ്ങാന്‍ വൈകിയതോടെയാണ് െ്രെകംബ്രാഞ്ചിന് അന്വേഷണം കൈമാറിയപ്പോള്‍ ബിജു കെ സ്റ്റീഫന്‍ അന്വേഷണത്തിന്റെ നേതൃത്വം ലഭിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തെ മാറ്റിയത്. പതിനെട്ട് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പഴയന്നൂര്‍ സ്റ്റേഷനിലെത്തി സംഘം കേസ് ഫയലുകള്‍ ഏറ്റെടുത്തിരുന്നു.
ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയിരുന്നതായും താക്കീത് ചെയ്തിരുന്നതായും ആയിരുന്നു കോളജ് അധികൃതരുടെ ആദ്യ വിശദീകരണം. എന്നാല്‍ വിദ്യാര്‍ഥികളോടുളള കോളജ് അധികൃതരുടെ മോശം സമീപനത്തിനെതിരേ നിരവധി പേര് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.