ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ആക്രമിച്ച കേസിലെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെയും സുപ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്.
ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ദിരം ഖാലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ആക്രമിച്ച് മൂന്ന് ദിവസത്തിന് ശേഷം നടന്ന പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അറസ്റ്റ്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോഗസ്ഥർക്കും നേരെ വൻ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഐഎ കണ്ടെത്തി.
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പൊലീസ് സ്വീകരിച്ച നടപടിക്ക് പിന്നാലെ പ്രതികാരമായാണ് ആക്രമണങ്ങൾ നടത്തിയതെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകൾ ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിയുകയായിരുന്നു. സംഭവങ്ങൾക്ക് പിന്നാലെ യുകെ ഹോം ഓഫീസ് പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസിൽ നിന്ന് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.
തുടന്ന് നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചിരുന്നു. 80-ലധികം ആളുകളെയാണ് നിരീക്ഷണവലയത്തിലാക്കിയിരുന്നത്. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.